പട്ടയത്തിന് വീട്ടമ്മയിൽ നിന്നു കൈക്കൂലി; തഹസിൽദാർ വിജിലൻസ് പിടിയിൽ

ഇടുക്കി പീരുമേട്ടില്‍ പട്ടയം നൽകുന്നതിന് വേണ്ടി വീട്ടമ്മയുടെ പക്കൽ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഭൂപതിവ് തഹസിൽദാർ വിജിലൻസ് പിടിയിലായി. വീട്ടമ്മയുടെ പരാതിയിലാണ് ജൂസ് റാവുത്തേറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. തഹസിൽദാരെ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വാഗമൺ ഉപ്പുതറ സ്വദേശി രാധാമണി സോമൻ തന്റെ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന് പട്ടയം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. പട്ടയം നൽകുന്നതിന് അര ലക്ഷം രൂപ വേണമെന്ന് ജൂസ് റാവുത്തർ ആവശ്യപ്പെട്ടതോടെ രാധാമണി വിജിലൻസിനെ സമീപിച്ചു. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹം നടത്തിയ തിരിമറികള്‍ ബോധ്യപ്പെട്ടു. തുടർന്ന് തെളിവുകളോടെ തഹസില്‍ദാറെ പിടികൂടുന്നതിന് വിജിലൻസ് പൗഡർ പൂശിയ ഇരുപതിനായിരം രൂപയുടെ കെട്ട് രാധാമണിയെ ഏൽപ്പിച്ചു. ഈ തുക കൈമാറുന്നതിനിടെയാണ് വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാരെ പിടികൂടുകയത്. പരിശോധനയിൽ തുക കണ്ടെത്തുകയും ചെയ്തു. രാധാമണിയുടെ അടക്കം പട്ടയ ഫയൽ ഉൾപ്പെടെ സുപ്രധാന രേഖകൾ ഇവർ ഓഫിസിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി നിരീക്ഷണത്തിലായിരുന്നു പിടിയിലായ ഭൂപതിവ് തഹസില്‍ദാര്‍.