തളിപ്പറമ്പിൽ ക്ഷേത്രത്തില്‍ കവര്‍ച്ച; ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു

കണ്ണൂര്‍ തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവില്‍ കുത്തിത്തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നു. കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും മോഷണം പോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തളിപ്പറമ്പ് മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണം നടന്നതായി കണ്ടത്. ശ്രീകോവിലും ഭണ്ഡാരവും കുത്തിത്തുറന്നിട്ടുണ്ട്. സ്വര്‍ണം പൂശിയ അമ്പത്തിരണ്ട് വെള്ളി മോതിരങ്ങള്‍ മോഷണം പോയി. ഭണ്ഡാരത്തിലും കൗണ്ടറിലും നിന്നായി അയ്യായിരം രൂപയും കവര്‍ന്നു. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണാഭരണങ്ങള്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്നു.അത് നഷ്ടമായില്ല.

ക്ഷേത്രം പ്രസിഡന്‍റടക്കം എത്തിയതിന് ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ക്ഷേത്രത്തിനകത്തും പുറത്തും പരിശോധന നടത്തി. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ടു ഇരുമ്പ് ദണ്ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് എസ് ഐ എ.കെ സജീഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.