സഹോദരിയുമായുള്ള അടുപ്പത്തിന്റെ പേരിൽ ക്രൂരമർദനം: 18കാരൻ അറസ്റ്റിൽ

കളമശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ അഖില്‍ വര്‍ഗീസ് അറസ്റ്റില്‍. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തത്. പുറമേ കാണാവുന്ന ഗുരുതര പരുക്കുകളില്ലായെന്ന പേരില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

അക്രമികളില്‍ ഒരാളുടെ സഹോദരിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് കഴിഞ്ഞ വ്യാഴം ഉച്ചയ്ക്ക് പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ചത്. ഓരോരുത്തരായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തില്‍ പങ്കെടുത്ത അഖില്‍ വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴുപേരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. 

ഒരാളൊഴികെ ബാക്കിയുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അതുകൊണ്ട് ഇവരുടെ മൊഴിയെടുത്തശേഷം മാതാപിതാക്കള്‍ക്കൊപ്പം തിരിച്ചയച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം നടപടിയെടുക്കണമെന്നതിനാല്‍ ശിശുക്ഷേമ സമിതി പരുക്കേറ്റ കുട്ടിയുടെ മൊഴിയെടുത്തു. ശരീരത്തില്‍ ഗുരുതര പരുക്കുകള്‍ പുറത്ത് കാണാനില്ലാത്തതിനാല്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍മാത്രമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പരുക്കേറ്റ പതിനേഴുകാരന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കളമശേരി മെ‍‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ലഹരി ഉപയോഗം പുറത്തുപറഞ്ഞതിന്റെ പേരിലാണ് സുഹൃത്തുക്കള്‍ ആക്രമിച്ചതെന്നായിരുന്നു ആദ്യനിഗമനം.