ക്ലാസ്മുറിയിൽ യൂണിഫോമിൽ താലികെട്ട്; സിന്ദൂരം ചാർത്ത്; വിവാദം; പുറത്താക്കൽ

ക്ലാസ് മുറിയിൽ വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായതോടെയാണ് നടപടി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, വൻരോഷമാണ് ഉയർന്നത്. ഇതോടെയാണ് സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തത്. ദ ന്യൂസ് മിനിറ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കിയത്. സുഹൃത്ത് ക്യാമറ കൈകാര്യം ചെയ്തു. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ആരെങ്കിലും വരുന്നതിന് മുൻപ് വേഗം കെട്ടാൻ ക്യാമറ കൈര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. നവംബർ ആദ്യവാരമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ഈ താലിക്കെട്ട്. എന്നാൽ ആരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസും ശിശുക്ഷേമ അധികൃതരും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്.