മലപ്പുറം ചേലേമ്പ്രയില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപനങ്ങളുമായി രണ്ട് യുവാക്കള്‍ പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശിയ റമീസ്, കൊണ്ടോട്ടി സ്വദേശി ഹാഷിബ് ഷഹിന്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ചേലമ്പ്രയില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ ലഹരി വസ്തുക്കളുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് ദേശീയപാതയോരത്തെ വാടക വീട്ടില്‍ നിന്നും വിവിധ ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ റമീസ് റോഷന്‍, കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി ഹാഷിബ് ഷഹിന്‍ എന്നിവരാണ് അറസ്റ്റിലായത്. എം.ഡി.എം.എ, എല്‍.എസ്.ഡി, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ഇവയ്ക്ക് രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരും. വാടക വീട്ടില്‍ മയക്ക് മരുന്ന് വില്‍പ്പനയും ഡിജെ പാര്‍ട്ടികളും ഇവര്‍ സംഘടിപ്പിച്ചിരുന്നതായും എക്‌സൈസ് പറഞ്ഞു. ക്രിസ്മസ് പുതുവൽസര ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി പരിശോധന കുടുതൽ ശക്തമാക്കുമെന്നും എക്സൈസ് വ്യക്തമാക്കി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.