വായ്പ പുതുക്കി നൽകിയില്ല; ബാങ്ക് മാനേജരെ കർഷകൻ തലയ്ക്കടിച്ചു വീഴ്ത്തി

തൃശൂർ കാട്ടൂരിൽ കാർഷിക വായ്പ പുതുക്കി നൽകാത്തതിന്റെ പേരിൽ ബാങ്ക് മാനേജരെ കർഷകൻ തലയ്ക്കടിച്ചു വീഴ്ത്തി. കാട്ടൂർ സ്വദേശിയായ അറുപത്തിയഞ്ചുകാരൻ നേരെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വധശ്രമത്തിന് കേസെടുത്തു.  കാർഷിക വായ്പയെടുത്ത കാട്ടൂർ സ്വദേശി വിജയരാഘവൻ സ്കൂട്ടറിൽ രാവിലെ ബാങ്കിനു മുന്പിൽ എത്തി. ബാങ്ക് മാനേജർ കണ്ണൂർ സ്വദേശി വി.പി.രാജേഷിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. 

സംഭവത്തിനു ശേഷം സ്ഥലംവിട്ട വിജയരാഘവൻ നേരെ പോയത് കാട്ടൂർ പൊലീസ് സ്റ്റേഷനിലേക്കാണ്. കാർഷിക വായ്പ പുതുക്കി നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വിദേശത്തു മകളുടെ അടുത്തായിരുന്നു പ്രതി. ഈയിടെയാണ്, നാട്ടിൽ എത്തിയത്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം രേഖകൾ ബാങ്ക് മാനേജർ ആവശ്യപ്പെട്ടതാണ് പ്രതിയെ ചൊടിപ്പിച്ചത്. തലയ്ക്കു പരുക്കേറ്റ മാനേജർ ഇരിങ്ങാലക്കുടയിൽ ചികിൽസയിലാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.