വീട്ടമ്മയ്ക്ക് ഫോൺ നമ്പർ നൽകി; പിന്നാലെ കവർച്ച; അതേനമ്പറിൽ പൊക്കി പൊലീസ്

ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും മൊബൈൽ നമ്പർ നൽകുകയും ചെയ്തശേഷം പണം കവർന്നയാളെ അതേ ഫോൺ നമ്പർ ഉപയോഗിച്ച് റെയിൽവേ പൊലീസ് പിടികൂടി. മാന്നാർ ഇരമത്തൂരിൽ നിന്ന് വിവാഹം കഴിച്ചു ഇവിടെ താമസമാക്കിയ ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് മാന്നാറിൽ എത്തി അറസ്റ്റ് ചെയ്തത്.

സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ വീട്ടമ്മയോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്തു നിന്ന് പാലക്കാട്ടേക്കു യാത്ര ചെയ്യുന്നതിനിടെയാണ് വീട്ടമ്മയുമായി പരിചയപ്പെട്ടത്. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ വീട്ടമ്മ മുഖം കഴുകാനായി പോയ സമയത്ത് ബാഗിൽ നിന്ന് 11,000 രൂപ എടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

വീട്ടമ്മ പാലക്കാട് എത്തിയ ശേഷമാണ് പണം നഷ്ടപ്പെട്ടെന്ന് അറിയുന്നത്. വീട്ടമ്മ റെയിൽവേ പൊലീസിന് പ്രതിയുടെ മൊബൈൽ നമ്പർ സഹിതമാണ് പരാതി നൽകിയത്. കേരള പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃശൂർ ആർപിഎഫ് എസ്ഐ രതീഷ്, സിപിഒമാരായ ലാലു, ഡേവിസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.