പാറമണൽ കടത്ത്: തണ്ണിക്കോട് ഗ്രൂപ്പിന്റെ അഞ്ച് ലോറികൾ പിടിച്ചെടുത്തു

ഇടുക്കി ഉടുമ്പൻചോലയിൽ ബെല്ലി ഡാൻസ് നടത്തി വിവാദത്തിലായ തണ്ണിക്കോട് ഗ്രൂപ്പിന്റെ അഞ്ച് ലോറികൾ നെടുങ്കണ്ടത്ത് റവന്യൂ അധികൃതർ പിടിച്ചെടുത്തു. അനധികൃതമായി പാറമണൽ കടത്തിയതിനാണ് വാഹനങ്ങൾ ഉടുമ്പൻചോല തഹസിൽദാർ പിടിച്ചെടുത്തത്.

നെടുങ്കണ്ടത്തേയ്ക്ക് ജിയോളജി വകുപ്പിന്റെ  അനുമതി ഇല്ലാതെ പാറമണൽ കൊണ്ടുവന്ന തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ  5 ടോറസ് വാഹനങ്ങളാണ്  ഉടുമ്പൻചോല തഹസിൽദാർ  പിടിച്ചെടുത്തത്. നമ്പറുകൾ ഇല്ലാത്ത വാഹനത്തിൽ പാറമണൽ കൊണ്ടു വരുന്നു എന്ന വിവരത്തിന്റെ  അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജിയോളജി വകുപ്പിന്റെ  അനുമതിയില്ലാതെയാണ് പാറമണൽ കടത്തിയതെന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍  സിവിൽ സ്റ്റേഷനിൽ എത്തിച്ച് റിപ്പോർട്ട് സബ് കലക്ടർ കൈമാറി. ജിയോളജി വകുപ്പിൽ ഫൈൻ അടച്ചതിനുശേഷം വിട്ടു കൊടുക്കും.

മുമ്പ് തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ  ഉടമസ്ഥതയിലുള്ള മെറ്റൽ ക്രഷർ യൂണിറ്റിൽ അളവിൽ കൂടുതൽ നിർമ്മാണസാമഗ്രികൾ കണ്ടെത്തിയതിന് എതിരെ നോട്ടീസ് നൽകിയിരുന്നു. നിശാ പാർട്ടിയും ബെല്ലിഡാൻസും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള വാഹന യാത്രയും അടക്കമുള്ള വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഗ്രൂപ്പിന്റെ  ഉടമസ്ഥതയിലുള്ള വാഹനത്തിൽ അനധികൃതമായി മണൽ കടത്തിയെന്ന് കണ്ടെത്തുന്നത്.