പതിനേഴുകാരന് പ്രകൃതി വിരുദ്ധ പീഡനം; മൂന്നു പേർ അറസ്റ്റിൽ

കണ്ണൂര്‍ പരിയാരത്ത് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോക്സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

അറുപത്തിരണ്ടുകാരനായ വാസു, എഴുപത്തിനാലു വയസുള്ള കുഞ്ഞിരാമന്‍, അമ്പത്തിനാലുകാരനായ മോഹനന്‍ എന്നിവരാണ് അറസ്റ്റിലായത്. 2017ല്‍ കുട്ടിയെ പ്രലോഭിപ്പിച്ച് തന്‍റെ വീട്ടില്‍ കൊണ്ടുപോയാണ് വാസു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമന്‍ കഴിഞ്ഞ ജൂണ്‍ ഇരുപത്തിനാലിനാണ് പീഡിപ്പിച്ചത്.

കുഞ്ഞിരാമനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് ഏഴിന് രാവിലെ പതിനേഴുകാരനെ ആളോഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയാണ് മോഹനന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഈ സംഭവങ്ങള്‍ക്ക് ശേഷം കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മാവനാണ് ആദ്യം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡന വിവരം പുറത്തുവന്നു. പണവും ചായയും നല്‍കാമെന്ന് പറഞ്ഞാണ് മൂന്നുപേരും പ്രലോഭിപ്പിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.  വൈദ്യപരിശോധനക്ക് ശേഷം പയ്യന്നൂര്‍ മജിസ്ര്ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.