കാറില്‍ ബൈക്കിടിപ്പിച്ചു; പുറത്തിറങ്ങിയപ്പോള്‍ വെട്ടി; ചോര വീണ് വീണ്ടും കണ്ണൂര്‍

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണവത്തെ സെയ്ദ് മുഹമദ് സലാഹുദ്ദീനാണ് മരിച്ചത്. ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വച്ചാണ് സലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം അക്രമിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. 

കാറില്‍ സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പ് ഭാഗത്തുനിന്നും കണ്ണവത്തേക്ക് വരികയായിരുന്നു സലാഹുദ്ദീന്‍. ചിറ്റാരിപ്പറമ്പ് ചൂണ്ടിയല്‍ വച്ച് കാറിന് പിറകില്‍ ബൈക്ക് വന്നിടിച്ചു.  ബൈക്കിലുണ്ടായിരുന്ന ഒരാള്‍ നിലത്തുവീണ് കിടക്കുന്നത് കണ്ട് സലാഹുദ്ദീന്‍ കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ അക്രമികള്‍ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. ഉടന്‍ തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സി ഐ, കെ സുധീറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് ഡോഗ് സ്വാഡും ഫോറന്‍സിക് വിദഗ്ധരുമെത്തി സ്ഥലത്ത്  പരിശോധിച്ചു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. എബിവിപി പ്രവര്‍ത്തകനായിരുന്ന കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്‍.