മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു; ജനയുഗം ലേഖകന് തലയ്ക്ക് ഗുരുതര പരുക്ക്

ഇടുക്കി തൊടുപുഴയില്‍  മാധ്യമപ്രവര്‍ത്തകന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജനയുഗം ലേഖകൻ ആശുപത്രിയില്‍ ചികില്‍സ തേടി. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ജനയുഗം തൊടുപുഴ ലേഖകന്‍  ജോമോൻ വി സേവ്യറെ മദ്യപ സംഘം ആക്രമിച്ചത്. ബാഡ്മിന്റൺ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങും വഴി വീടിന് സമീപമുള്ള കരിമണ്ണൂർ ‍മാണിക്കുന്നേൽ പീടികയ്ക്ക് സമീപമാണ്  ജോമോന് നേരെ ആക്രമണം ഉണ്ടായത്. വാഹനം ഓവർടേക്ക്ചെയ്തത് സംബന്ധിച്ച് കാർ യാത്രികരും ബൈക്ക് യാത്രികരും തമ്മിൽ സംഘർഷം നടക്കുന്നതിനിടെ ഇതുവഴി വീട്ടിലേക്ക് പോകുകയായിരുന്ന ജോമോനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.  

തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റ ജോമോന്‍  മുതലക്കോടത്തെ  സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ആക്രമണം നടത്തിയ ശാസ്താംപാറ സ്വദേശികളായ  രണ്ട് പേര്‍ക്കെതിരെ കരിമണ്ണൂർ പൊലീസ്  കേസെടുത്തു. കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.