ദേഹമാസകലം ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടി; മാരകായുധങ്ങളുമായെത്തി യുവാവിന് മർദനം

കൊടുങ്ങല്ലൂർ എടത്തിരുത്തി അയിനിച്ചോടിൽ മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെയും കുടുംബത്തെയും ആക്രമിച്ചു. വീടിന്റെ ജനൽ പാളിയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും  അടിച്ചു തകർത്തു. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. അയിനിച്ചോട് സ്വദേശി  സനിലിനേയും അച്ഛൻ ശങ്കരൻക്കുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിലെ വരാന്തയിൽ കിടക്കുകയായിരുന്ന സനിലിനെ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം ആക്രമിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും, വീടിന്റെ ജനൽ പാളിയും, ട്യൂബ് ലൈറ്റും, കസേരയും അക്രമികൾ തല്ലിതകർത്തു.

സനിലിന് വെട്ടേറ്റിട്ടുണ്ട്. ദേഹമാസകലം ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ നിലയിലാണ്. അക്രമം തടയാൻ എത്തിയ ശങ്കരൻക്കുട്ടിയെയും ആക്രമിച്ചു. ഇരു കൈകൾക്കും ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് പരിക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.  ചെന്ത്രാപ്പിന്നി സ്വദേശി ലിബീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് സനിൽ പറഞ്ഞു. രണ്ട് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സനിൽ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.