വെട്ടിമുകളിൽ ഹോട്ടലും വീടും അടിച്ചു തകര്‍ത്തു; അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം

കോട്ടയം വെട്ടിമുകളിൽ അക്രമികളും ഹോട്ടലും വീടും അടിച്ചു തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് ഹോട്ടലുടമയുമായുണ്ട തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. അക്രമികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി വ്യാപാരി സംഘടനകള്‍ രംഗതെത്തി.

വെട്ടിമുകൾ ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന മരിയ ഹോട്ടലാണ് ബുധനാഴ്ച രാത്രി പത്തരയോടെ ഒരു സംഘം ആളുകൾ അടിച്ചു തകർത്തത്. ഷൈൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. കഴിഞ്ഞ ആഴ്ച ഹോട്ടലിലെത്തിയ പ്രദേശവാസിയായ യുവാവും ഷൈനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഭീഷണി തുടര്‍ന്നു. ഇതിന്റെ തുടർച്ചയാണ് ഹോട്ടലിനും വീടിനും നേരെയുള്ള ആക്രമണം. അക്രമം നടക്കുന്ന സമയം ഷൈനും കുടുബവും ഹോട്ടലിനോട് ചേർന്നുള്ള വീട്ടിലായിരുന്നു. ഹോട്ടലിന്റെ മുന്നിലെ ഷട്ടർ പൂട്ടിയിരുന്നില്ല. ഷട്ടർ തുറന്ന് അകത്തു കടന്ന അക്രമി സംഘം വീട്ടുപകരണങ്ങള്‍ തല്ലിത്തകർത്തു. 

ഷൈനിന്റെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പക്ഷെ അക്രമികളെ പിടികൂടാന്‍ നടപടിയുണ്ടായില്ല. അക്രമി സംഘത്തിലുള്ളവരുടെ പേര് സഹിതമാണ് ഷൈന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു. പ്രദേശത്ത് ലഹരിമാഫിയ സജീവമാണെന്നും അവരെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.