ലോക്ഡൗൺ കാലത്ത് വലവിരിച്ച് സൈബർ ചതികൾ; കുറ്റകൃത്യങ്ങൾ വർധിച്ചത് 86 ശതമാനം

ലോക് ഡൗൺ ആരംഭിച്ച ശേഷം ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി റിപ്പോർട്ട്.  കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ നാലാഴ്ച 86 ശതമാനം വർധനയാണ് സൈബർ കുറ്റകൃത്യങ്ങളിൽ ഉണ്ടായത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി മുപ്പതിനായിരം കോടി രൂപയ്ക്ക് ഒഎൽഎക്സിൽ  വിൽപ്പനക്ക് വെച്ച സംഭവം വലിയ വാർത്തയായിരുന്നു. 

സംഭവം ശ്രദ്ധയിൽപെട്ട ജില്ലാഭരണകൂടം പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വലുതും ചെറുതുമായ സൈബർ കുറ്റകൃത്യങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ചും ലോകഡൗൺ  കാലത്ത്. 

സൗജന്യ മൊബൈൽ റീചാർജ്, നെറ്റ്ഫ്ലിക്സ് പോലുള്ളവയിൽ സൗജന്യ സബ്സ്ക്രിപ്ഷൻ തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളുമായി ഉള്ള മെസ്സേജുകൾ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ് ഈ കാലയളവിൽ. ഒട്ടേറെപ്പേർ ഇത്തരം വലകളിൽ വീഴുന്നുണ്ട്.  

കഴിഞ്ഞ നാലാഴ്ചകൊണ്ട് 86 ശതമാനം വർധനയാണ് സൈബർ കുറ്റകൃത്യങ്ങളിൽ ഉണ്ടായിരിക്കുന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.  പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിലേക്ക് എന്ന പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പ്രവാസികളെ  അടക്കം കബളിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിക്കുന്നു.  ഇത്തരത്തിൽ വൻ തുക സംഭാവന നൽകി കബളിപ്പിക്കപ്പെട്ട എണ്ണായിരത്തി ലേറെ പേരാണ് പരാതികളുമായി പോലീസിനെ സമീപിച്ചത്.  

വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി നടപടിയെടുക്കാൻ പരമാവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായും ഫലം കണ്ടിട്ടില്ല. Lokdown കാലത്ത് ഇന്റർനെറ്റ് ഉപയോഗം വർധിച്ച സാഹചര്യത്തിൽ ഇത്തരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാധ്യത അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി മുന്നോട്ടുവച്ചിരുന്നു.  എന്തായാലും നിരീക്ഷണം കൂടുതൽ ശക്തമാക്കി കുറ്റകൃത്യങ്ങൾ തടയാൻ ഉള്ള ശ്രമത്തിലാണ് പോലീസ്.