അശ്ലീല ചിത്രം കാട്ടി കൂട്ടബലാൽസംഗം; അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

അധ്യാപകർ അടക്കം അഞ്ച് പേർ ചേർന്ന് ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡന വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് സംഭവം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിടിയിലാവർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയുടെ അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞാണ് അദ്ധ്യാപകരും കൂട്ടുകാരും പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇവർ അശ്ലീല ചിത്രം കാണിച്ചു കൊടുത്തു.  ഭയന്നുപേയ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് ബലാൽസംഗം ചെയ്തു. കുട്ടി ബോധരഹിതയായപ്പോൾ ഇവർ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു.

സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും തിരഞ്ഞെത്തി. തിരിച്ചിലിൽ മാതാപിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്. ബോധരഹിതയായി കിടന്ന കുട്ടിക്ക് പ്രാഥമിക ചികിത്സകൾ നൽകിയതോടെ കുട്ടി കാര്യങ്ങൾ അമ്മയോട് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ ആദ്യം പ്രധാനാധ്യപകനോട് പരാതിപ്പെട്ടു. എന്നാൽ, പൊലീസിൽ പരാതിപ്പെടാൻ പ്രധാനാധ്യാപാകൻ വിസ്സമ്മതിച്ചു. അമ്മയോട് പൊലീസിൽ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകൻ വിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവം പൊലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്യുകയായിരുന്നു. കുട്ടി ഇപ്പോൾ ചികിൽസയിലാണ്.