മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ തലയ്ക്കടിച്ചു കൊന്നു; അച്ഛന്‍ അറസ്റ്റിൽ

മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ അച്ഛന്‍ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് വടക്കഞ്ചേരി നെല്ലിയാമ്പാടത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 

മണ്ണാപറമ്പില്‍ ബേസിലാണ് മരിച്ചത്. പിതാവ് മത്തായിയെ പൊലീസ് അറസ്റ്റു ചെയ്തു. വഴക്കിനെ തുടര്‍ന്നാണ് മണ്ണാപറമ്പില്‍ വീട്ടിലെ കൊലപാതകം. മദ്യപിച്ചെത്തുന്ന ബേസില്‍ പിതാവ് മത്തായിയുമായി വഴക്കുണ്ടാക്കുക പതിവാണ്. കഴിഞ്ഞ രാത്രിയിലും അത് സംഭവിച്ചു. 

ബേസില്‍ ആദ്യം അമ്മ സാറാമ്മയെയാണ് മര്‍ദിച്ചത്. ഇത് കണ്ട് സഹിക്കാതെ വന്നപ്പോള്‍ അച്ചന്‍ മത്തായി ഇടപെട്ടു. സാറാമ്മയെ മറ്റൊരു മുറിയില്‍ മത്തായി സുരക്ഷിതമാക്കി. പിന്നീട് അച്്ഛനും മകനും തമ്മില്‍ അടിപിടിയായി. മണിക്കൂറുകളോളം നീണ്ട ബഹളത്തിനിടെയില്‍ മത്തായി ഇരുമ്പുവടിയെടുത്ത് ബേസിലിന്റെ തലയ്ക്കടിച്ചു. 

ഇതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമീക വിവരം. മുറിയിലാകെ രക്തപ്പാടുകളുണ്ട്. ഞാന്‍ മകനെ കൊന്നു ഞാനും മരിക്കാന്‍ പോവുകയാണെന്ന് മത്തായി പറഞ്ഞപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. 

ഇസ്രായേലില്‍ നഴ്സായിരുന്ന 39 വയസുകാരനായ ബേസില്‍ ഒരു വര്‍ഷത്തിലേറെയായി നാട്ടിലുണ്ട്. റോഡ് വശത്തുളള ഷെഡിലിരുന്നായിരുന്നു മദ്യപാനം. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.