അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ; എസി ഓൺ ആക്കി 36 മണിക്കൂർ മൃതദേഹത്തിനൊപ്പം; നടുക്കം

അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റി മകൻ. തലയില്ലാത്ത അമ്മയുടെ മൃതദേഹവുമായി ഇയാൾ 36 മണിക്കൂർ മുറിയിൽ തന്നെ താമസിച്ചു. മുംബൈയിലാണ് നടുക്കുന്ന സംഭവം നടന്നത്. കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം  ചുറ്റിക ഉപയോഗിച്ചാണ് ഇയാൾ അമ്മയുടെ തല തകർത്തത്. പിന്നീട് മൃതദേഹം കഷണങ്ങളാക്കി പല സ്ഥലത്തായി ഉപേക്ഷിച്ചു.സംഭവത്തില്‍ സൊഹാലി ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഖൈറുന്നീസ ഷെയ്ഖ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഇപ്പോഴും മൃതദേഹത്തിന്റെ ഭാഗങ്ങളെല്ലാം ലഭിച്ചിട്ടില്ല. മദ്യപിക്കുന്നതിനെ കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകൾ. മദ്യപിച്ചെത്തിയ മകനോട് അമ്മ തർക്കിച്ചു. ഇൗ തർക്കമാണ് അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ മകനെ പ്രേരിപ്പിച്ചത്. മദ്യലഹരിയിൽ ഇയാൾ ചുറ്റിക ഉപയോഗിച്ച് അമ്മയുടെ തല തല്ലിത്തകർത്തു. പിന്നീട് കഴുത്തിൽ നിന്നും തല അറുത്തുമാറ്റി.

മുറിയിലാകെ രക്തം പടർന്നതോടെ ഇയാൾ മൃതദേഹം ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രക്തം കഴുകിക്കളഞ്ഞു. പിന്നീട് മൃതദേഹം മുറിയിൽ എത്തിച്ച് എസി ഓൺ ആക്കി മൃതദേഹത്തിനൊപ്പം കിടന്ന് ഉറങ്ങി. പിറ്റേന്ന് രാവിലെ അതേ മുറിയിൽ ഇരുന്ന് മദ്യപിച്ച ശേഷം ഇയാൾ മൃതദേഹം ഭാഗങ്ങളായി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. വിദ്യാവിഹാറിലെ നേവല്‍ ഗേറ്റിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ച ശരീരഭാഗങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.  ഇതിനിടയിൽ ശരീരത്തിലുണ്ടായിരുന്ന അമ്മയുടെ സ്വർണം വിറ്റ് പണമാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.