ചാനല്‍ മാറ്റാൻ തർക്കം; സഹോദരനെ അമ്മിക്കല്ലുകൊണ്ടു ഇടിച്ചു കൊന്നു; അറസ്റ്റ്

ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠ സഹോദരന്‍ അമ്മിക്കല്ലുകൊണ്ടുള്ള ഇടിച്ചു കൊന്ന അനുജൻ അറസ്റ്റിൽ. കൊന്നത്തടി കമ്പിളികണ്ടം   സ്വദേശി വെളളയാമ്പല്‍ ജോസഫാണ് മരിച്ചത്. ആക്രമണം നടത്തിയ ജോസഫിന്റെ ഇളയ സഹോദരന്‍ ജോഷ്വയെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. വീടിനുള്ളിലെ സോഫയില്‍ കിടക്കുകയായിരുന്ന ജോസഫിനെ അനിയന്‍ ജോഷ്വാ പുറത്തു നിന്നും എടുത്തു കൊണ്ടുവന്ന അമ്മിക്കല്ലുപയോഗിച്ച് തുടരെ ഇടിച്ചു.ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ജോസഫും ജോഷ്വായും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞ് ജ്യേഷ്ഠ സഹോദരനായ ജോസഫ് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അനുജന്‍ ജോഷ്വാ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. 

തുടര്‍ന്ന് ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. അല്‍പ സമയത്തിന് ശേഷം ജോഷ്വാ പുറത്തു പോകുകയും അമ്മിക്കല്ലുമായി മടങ്ങിയെത്തി ജോസഫിനെ ആക്രമിക്കുകയുമായിരുന്നു.തുടര്‍ന്ന് ജോഷ്വാ അയല്‍വീട്ടില്‍ എത്തി വിവരമറിയിച്ചു.അയല്‍വാസികള്‍ ചേര്‍ന്ന് ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.രാത്രിയോടെ ജോസഫിന്റെ മരണം സംഭവിച്ചു.ആക്രമണം നടത്തിയ ജോഷ്വായെ കോതമംഗലത്തു നിന്നും അറസ്റ്റ് ചെയ്തു.

പിതാവിന്റെ കിഡ്‌നി സംബന്ധമായ ചികത്സയുമായി ബന്ധപ്പെട്ട് ജോസഫിന്റെയും ജോഷ്വായുടെയും കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വന്നിരുന്നതിനാല്‍ സഹോദരങ്ങള്‍ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലക്കേറ്റ ഗുരുതര ക്ഷതമാണ് ജോസഫിന്റെ മരണത്തിന് ഇടവരുത്തിയത്. ജോഷ്വായെ വെള്ളത്തൂവല്‍ പോലീസ് കമ്പിലൈനിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.വിരലടയാള വിദഗ്ധർ തെളിവുകള്‍ ശേഖരിച്ചു.മൊഴി രേഖപ്പെടുത്തിയ ശേഷം ജോഷ്വായെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ആറ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ജോസഫിന്റെയും ജോഷ്വായുടെയും കുടുംബം കമ്പിലൈനിലെ വാടക വീട്ടില്‍ താമസമാരംഭിച്ചത്.