മദ്യലഹരിയിൽ ആദിവാസി യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു; സഹോദരൻ ഒളിവിൽ

വയനാട് കേണിച്ചിറയില്‍ മദ്യലഹരിയില്‍ ആദിവാസി യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. എടലാട്ട് കോളനിയിലെ മുരുകനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സഹോദന്‍ കേശവന്‍ വിറക്ക്കൊണ്ട് അടിച്ചുകൊന്നെന്നാണ് സൂചന.

എടലാട്ട് കോളനിക്ക് സമീപമാണ് ഇന്ന് രാവിലെ മുരുകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് വലിയ മുറിവുണ്ടായിരുന്നു. സഹോദരന്‍ കേശവന്‍ മുരുകനെ തലയ്ക്കടിച്ചുകൊന്നു എന്നാണ് വിവരം. മറ്റൊരു സഹോദരനായ രാജനും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മദ്യപാന ശീലമുള്ളവരാണ് മൂന്നുപേരും 

ഇന്നലെ മൂന്നുപേരും കോളനിക്ക് സമീപത്ത് വെച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ തര്‍ക്കമായി.

വിറകും മറ്റുമുപയോഗിച്ച് അടിപിടിയുണ്ടായി. തലയ്ക്ക് അടിയേറ്റ മുരുകന്‍ രക്തം വാര്‍ന്ന് കൊല്ലപ്പെട്ടു.  സ്ത്രീകളും കുട്ടികളും കോളനിയിലുണ്ടായിരുന്നു. പക്ഷെ പുറംലോകം അറിഞ്ഞില്ല. ഇന്ന് രാവിലെയാണ് പൊലീസ് വിവരം അറിയുന്നത്. മുരുകന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പ്രതിയെന്ന് കരുതുന്ന കേശവന്‍ ഒളിവിലാണ്. വിരലടയാളവിദഗ്ധര്‍ സ്ഥലത്തെത്തി.