ആക്രി കച്ചവടക്കാരനെ സുഹൃത്ത് കൊന്ന് തോട്ടിൽ ഉപേക്ഷിച്ചു

കൊല്ലം കൊട്ടാരക്കരയില്‍ ആക്രി കച്ചവടക്കാരനായ തമിഴ് യുവാവിനെ സുഹൃത്ത് കൊന്ന് തോട്ടിൽ ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ശിവകുമാര്‍ തമിഴ്നാട് ശങ്കരന്‍ കോവില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര ഇഞ്ചക്കാട് ഭാഗത്ത് പുലമൺ തോട്ടിൽ വ്യാഴാഴ്ച രാത്രിയാണ് ആക്രി കച്ചവടക്കാരനായിരുന്ന തമിഴ്നാട് ശങ്കരന്‍കോവില്‍ സ്വദേശി സെല്‍വകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് മര്‍ദനമേറ്റത്തിന്റെ പാടുകള്‍ കണ്ടത്തിനെ തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണത്തില്‍ സെല്‍വകുമാറിന്റെ ഒപ്പമുണ്ടായിരുന്ന സഹായി ശിവകുമാര്‍ ഒളിവില്‍ പോയതായി കണ്ടെത്തി. തിരച്ചില്‍ തുടരുന്നതിനിടെ ശിവകുമാര്‍ തമിഴ്നാട് ശങ്കരന്‍ കോവില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കേരളപൊലീസ് തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യം നല്‍കിയ ശേഷം വലിയ ചുറ്റിക കൊണ്ട് സെല്‍വകുമാറിനെ അടിച്ചു കൊന്നുവെന്നാണ് പ്രതിയുെട മൊഴി. 

സെൽവകുമാറിന്റെ ബന്ധുവായ യുവതിയുമായി ശിവകുമാര്‍ അടുപ്പത്തിലാരുന്നു. എന്നാൽ സെൽവകുമാർ ഇവരുടെ വിവാഹത്തെ എതിർക്കുകയും ആറു മാസം മുൻപ് യുവതിയെ മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.