മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; യുവാവ് ട്രെയിന്‍ തട്ട‌ി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

കൊല്ലം പരവൂരില്‍ യുവാവ് ട്രെയിന്‍ തട്ട‌ി മരിച്ച സംഭവത്തില്‍‍ സുഹൃത്ത് അറസ്റ്റില്‍. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഞാറോട് സ്വദേശി അശോകന്‍ ട്രെയിനിനു മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതി മണികണ്ഠനെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം പതിനേഴാം തീയതിയാണ് ഞാറോട് സ്വദേശി അശോകന്റെ മൃതദേഹം പരവൂര്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം നിന്നു കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോകന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റേത് അത്മഹത്യയല്ലെന്ന് കണ്ടെത്തിയത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. അശോകനും, മണികണ്ഠനും മറ്റൊരു സുഹൃത്തും  റെയിൽവേ ട്രാക്കിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലിരുന്നു സ്ഥിരം മദ്യപിക്കുമായിരുന്നു. 

സംഭവ ദിവസവും ഇവർ മദ്യപിച്ചു. ഇടയ്ക്ക് മണികണ്ഠനും സുഹൃത്തും ഭക്ഷണം വാങ്ങാനായി കടയിലേക്ക് പോയി. ഇവര്‍ മടങ്ങിയെത്തിയപ്പോള്‍ അശോകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വീട്ടിലേക്കു മടങ്ങി. എന്നാല്‍ മണികണ്ഠന്‍ അശോകനെ തേടിയിറങ്ങി. പരവൂര്‍ മേല്‍പ്പാലത്തിന് സമീപം വെച്ച് ഇരുവരും തമ്മില്‍ കണ്ടുമുണ്ടി. വാക്കേറ്റമായി. കൈയ്യാങ്കളിക്കിടയില്‍ അശോകന്‍ റെയില്‍വേ ട്രാക്കിലേക്ക് തെറിച്ചു വീഴുകയും ട്രെയിനിന് അടിയില്‍പ്പെടുകയുമായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് മണികഠ്നെതിരെ കേസെടുത്തിട്ടുള്ളത്.