സൈഡ് ‘നല്‍കിയില്ല’; ട്രാവലർ ഇടിപ്പിച്ച് കാർ നിർത്തിച്ചു; പിന്നാലെ ക്രൂരമർദനം

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർയാത്രക്കാരായ യുവാവിനും  കുടുംബത്തിനും ഗുണ്ടാ സംഘത്തിന്റെ ക്രൂര മർദനം. കുടുംബം സഞ്ചരിച്ചിരുന്ന  കാറിൽ ടെമ്പോ ട്രാവലർ ഇടിപ്പിച്ച് നിർത്തിയ ശേഷമായിരുന്നു കാറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരെന്നവകാശപ്പെട്ട അക്രമികളുടെ മർദനം.  ആലുവ  അത്താണി കവലക്ക് സമീപം അഴിഞ്ഞാടിയ  അക്രമികളെ  നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചെങ്കിലും ഇവരെ രക്ഷിക്കാൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നെന്ന ആരോപണം ഉയർന്നിട്ടുണ്ട്.  

തിങ്കളാഴ്ച്ച  രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം .ആലുവ യിൽ നിന്ന് പാലക്കാട്ടേക്ക് പോയ ആലുവ എടയപ്പുറം മാനസസരോവറിൽ മണികണ്ഠൻ ഭാര്യ ലക്ഷമി , ബന്ധു വിഷ്ണു ബാബു എന്നിവർക്കാണ് അത്താണി കവലക്ക് സമീപം ഗുണ്ടാസംഘത്തിൽ നിന്ന് മർദനമേറ്റത്.ഇവർ സഞ്ചരിച്ചിരുന്ന കാർ ഹോണടിച്ചിട്ടും ഒതുക്കിയില്ലെന്ന പേരിൽ ടെമ്പോ ട്രാവലർ കാറിലിടിപ്പിച്ചു.നിയന്ത്രണം വിട്ട കാർ ഇടിച്ച്നിന്നതോടെ പുറത്തിറങ്ങിയ ഗുണ്ടകൾ കാറിലുള്ളവരെ വലിച്ചിട്ട് മർദിച്ചു. മർദനത്തിൽ വാഹനമോടിച്ചിരുന്ന വിസ്ണു ബാബുവിന്റെ മുട്ടെല്ല് പൊട്ടി. നെഞ്ചിലും തലക്കും മർദനമേറ്റതോടെ ശ്വാസതടസവുമുണ്ടായി .പരുക്കേറ്റവരെല്ലാം ആലുവ ജില്ലാ  ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമം കണ്ട് ഓടിയെത്തിയ ഓട്ടോ തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. അക്രമികളെ പിടികൂടി പൊലീസിലേൽപ്പിച്ചതും നാട്ടുകാരായിരുന്നു.  വിസ്മയ എന്ന കാറ്ററിങ്ങ് ഏജൻസിയുടെ

ടെമ്പോ ട്രാവലറിലെ ഡ്രൈവറടക്കം എല്ലാവരും മദ്യപിച്ചിരുന്നു. എന്നാൽ പിടിയിലായവർക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുക്കാൻ പൊലീസിനു മേൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.