ഗുജറാത്തിൽ മലയാളിയായ യുവസൈനികൻ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഭാര്യയും മുൻകാമുകനുമാണെന്ന് പൊലീസ്. കഴിഞ്ഞ മാർച്ച് 19നാണ് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാംപിൽ സ്വന്തം തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് വൈശാഖ് എന്ന 28കാരൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ആര്യനാട് വിപിനാലയത്തില്‍ അമിതാഭി(26)നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഭാര്യ അഞ്ജന(22) രണ്ടാം പ്രതിയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ വൈശാഖിന് ജോലിസ്ഥലത്തേക്ക് തിരികെ പോകേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഭാര്യ അഞ്ജന മുൻ കാമുകൻ അമിതാഭുമായി വീണ്ടും അടുക്കുന്നത്. ഇൗ സമയം അമിതാഭ് ഒരു കേസിന്റെ ഭാഗമായി സസ്പെൻഷനിലായിരുന്നു. അഞ്ജനയുമായുള്ള ബന്ധം ഗുജറാത്തിലുള്ള വൈശാഖിനെ അറിയിക്കുന്നതും അമിതാഭാണ്. ഫോൺ വിളിച്ച് വൈശാഖിനോട് പറഞ്ഞിങ്ങനെ.
‘ഞാന്‍ അമിതാഭ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് നിന്റെ കുഞ്ഞിനെയല്ല, എന്റെ കുഞ്ഞിനെയാവും.’ ഇതായിരുന്നു അമിതാഭിന്റെ വാക്കുകള്‍. ഒരു പട്ടാളക്കാരനായിട്ട് പോലും വൈശാഖിനെ ഇൗ വാക്കുകൾ മാനസികമായി തളർത്തി. ഭാര്യ തന്നെ വഞ്ചിച്ചു എന്ന തിരിച്ചറിവാണ് ഇയാളെ ആത്മഹതിയിൽ കൊണ്ടെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുൻപ് വൈശാഖ് സഹോദരന് ഈ വിശദാംശങ്ങള്‍ ചേര്‍ത്ത് സന്ദേശം അയച്ചിരുന്നു. ഇതാണ് പൊലീസിന് ഇപ്പോൾ തെളിവായത്.
വിവാഹശേഷം വൈശാഖ് ജോലി സ്ഥലത്തേക്ക് മടങ്ങിയതോടെ ഭാര്യ അഞ്ജന സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്തൃവീട്ടില്‍ നിന്നു കൊണ്ടുവന്ന 17 പവന്‍ സ്വര്‍ണം ഇവർ അമിതാഭിനു നല്‍കിയിരുന്നു. ഇൗ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടിലാണ് അമിതാഭ് ഇതിന് മുൻപും പല പെൺകുട്ടികളെയും ചതിയിൽ വീഴ്ത്തിയതായി അറിയുന്നത്.
വിവാഹ നിശ്ചയത്തിനുശേഷം അമിതാഭ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു. 'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്', അമിതാബിന് ഈ സന്ദേശം അയച്ച ശേഷമായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. അമിതാബ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന പെൺകുട്ടിയെയാണ്. ഇത്തരത്തിൽ ഒട്ടേറെ പെൺകുട്ടികൾ ഇയാളുടെ വലയിൽ വീണിരുന്നു. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. വെള്ളനാടുള്ള കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുമ്പോഴാണ് റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി അമിതാഭ് സൈനികന്റെ മരണത്തില്‍ അറസ്റ്റിലാകുന്നത്.