വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ‘ആള്‍ദൈവം’ അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തത് പറയാനെത്തിയ വീട്ടമ്മയെ ആൾദൈവം മാസങ്ങളോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ വിരാറിൽ ഒരുവർഷത്തിലധികമായി ആൾദൈവം ബംഗാളി ബാബയുടെ പീഡനത്തിന്റെ ഇരയാണ് 37 വയസുകാരിയായ വീട്ടമ്മ. അജയ് ഹരിപദ് ചൗധരി ബംഗാളി ബാബ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ കഴിഞ്ഞ പത്ത് വർഷത്തിലധികമായി വിരാറിലുണ്ട്. തനിക്ക് കലികാ മാതയുടെ അനുഗ്രഹമുണ്ടെന്നാണ് ഇയാൾ ഭക്തരോട് പറഞ്ഞിരുന്നത്. 

പശ്ചിമ ബം​ഗാളിലെ ബിർഭും ജില്ലയിലെ ​ഇസ്ക്പൂർ‌ സ്വദേശിയായ ബംഗാളി ബാബ ദുർമന്ത്രവാദം നടത്തുന്നതിലും പ്രശസ്തനായിരുന്നു. കുഞ്ഞുങ്ങളുണ്ടാകാത്തതിന് പൂജയിലൂടെ പരിഹാരം കാണാനെത്തിയ വീട്ടമ്മയോട് അവർക്ക് കലികാ മാതയുടെ ഉഗ്രകോപമേറ്റിട്ടുണ്ടെന്നും ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്നും പറഞ്ഞു. 

താന്ത്രിക വിധികൾ ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകൂ എന്നും ബാബ വീട്ടമ്മയെ ധരിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കഴിഞ്ഞ മെയ് 27 മുതൽ ഈ വർഷം ഒക്ടോബർ വരെ ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചു. 

ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കലിക മാതാ അവരുടെയും കുടുംബത്തിന്റെയും മേൽ വൻദുരന്തം ഉണ്ടാക്കുമെന്നായിരുന്നു ബം​ഗാളി ബാബയുടെ ഭീഷണി. പീഡനം സഹിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ധൈര്യം സംഭരിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതെന്ന്  വീട്ടമ്മ വെളിപ്പെടുത്തുന്നു. ബം​ഗാളി ബാബയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ ഇപ്പോഴുള്ളത്.