പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന് ആരോപണം; കബഡി പരിശീലകന്‍ ജീവനൊടുക്കി

ബെംഗളൂരുവിലെ സായി കായിക പരിശീലന കേന്ദ്രത്തിലെ കബഡി പരിശീലകന്‍ തൂങ്ങിമരിച്ചു. ദാവനഗെരെയിലെ ഹോട്ടല്‍ മുറിയിലാണ് കോച്ച് രുദ്രപ്പ വി ഹൊസമണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സായിയില്‍ പതിമൂന്നുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയെത്തുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. 

പീഡനപരാതിയെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ രുദ്രപ്പ വി ഹൊസമണി ഞായറാഴ്ചയാണ് ദാവനഗെരെയിലെ ഹോട്ടലിലെത്തി മുറിയെടുത്തത്. രണ്ട് ദിവസമായി പുറത്തേയ്ക്ക് കാണാതായതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ കതക് പൊളിച്ച് അകത്തുകടന്നപ്പോളാണ് രുദ്രപ്പയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്റെ മനസ് തകര്‍ന്നു അതിനാലാണ് മരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്.

കഴി‍ഞ്ഞയാഴ്ചയാണ് പീഡനപരാതിയെത്തുടര്‍ന്ന് ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത്. കെങ്കേരിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശിലനകേന്ദ്രത്തിൽ കബഡി പരിശീലനത്തിനെത്തിയ 13 കാരിയെ, ഡ്രെസിങ് റൂമിൽ വച്ച് 59 കാരനായ രുദ്രപ്പ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മ‍ൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.