അടൂർ പള്ളിക്കലിൽ ആരാധനാലയങ്ങളിൽ രണ്ടു മാസത്തിനിടെ 20 കവർച്ച

പത്തനംതിട്ട അടൂർ പള്ളിക്കലിൽ കഴിഞ്ഞ രണ്ടു മാസമായി ആരാധനാലയങ്ങളിൽ നടന്നത് ഇരുപതിലധികം മോഷണങ്ങൾ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കവര്‍ച്ച നടത്തുന്ന ഒരേ മോഷ്ടാവാണെന്ന് സൂചന ലഭിച്ചെങ്കിലും കള്ളനെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇന്നലെ രാത്രിയിൽ തെങ്ങമം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, സമീപത്തെ കുരിശടി, ചായക്കട , തെങ്ങമം കുളമുള്ളതിൽ ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ആരാധനാലയങ്ങളുടെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന് കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം മോഷ്ടിച്ചു. ബുധനാഴ്ച രാത്രിയിൽ പള്ളിക്കൽ ഗണപതി ക്ഷേത്രത്തിലും, സമീപത്തെ കുടുംബക്ഷേത്രത്തിലും മോഷണം നടന്നു. കാണിക്കവഞ്ചികൾ സമീപത്തെ അറാട്ടുചിറയ്ക്കു സമീപം ഉപേക്ഷിച്ചു.

മോഷ്ടാവിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചെങ്കിലും പിടികൂടാനായില്ല. മുൻപ് നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മുൻപ് സ്ഥിരം മോഷ്ടാവാണ് മോഷണം നടത്തിയതെന്നാണ് സൂചന. രണ്ടു മാസത്തിനിടയിൽ ഒട്ടേറെആരാധനാലയങ്ങളിൽ മോഷണവും മോഷണശ്രമങ്ങളും നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്.