തൃശൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; മൃതദേഹം കാനയിൽ

തൃശൂർ മുല്ലശേരി കൂമ്പുള്ളി പാലത്തിന് സമീപം യുവാവിനെ തലയ്ക്കടിച്ച് കൊന്ന നിലയിൽ വഴിയരികിലെ കാനയിൽ കണ്ടെത്തി. തമിഴ്നാട്ടുകാരനാണ് കൊല്ലപ്പെട്ടത്. ദേഹമാസകലം മർദ്ദനമേറ്റ നിലയിലാണ്. തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റിട്ടുണ്ട്. മുല്ലശേരിയിൽ സ്ഥിരമായി ആക്രി കച്ചവടം നടത്തുന്നയാളാണ്. പക്ഷേ, പേരോ വിലാസമോ നാട്ടുകാർക്ക് അറിയില്ല. കൂടെ സ്ത്രീയും പുരുഷനും ഉണ്ടാകാറുണ്ട്. ഈയിടെയായി ഇവരുടെ കൂട്ടത്തിൽ പുതിയ വ്യക്തിയേയും കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ട് ഈ സംഘാംഗങ്ങൾ തമ്മിൽ അടിപിടി നടത്തുന്നത് കണ്ടവരുണ്ട്. മുല്ലശേരി ബ്ലോക്ക് ഓഫിസ് പരിസരത്ത് രക്തത്തോടു കൂടിയ വാച്ച് കണ്ടെത്തി.

സിറ്റി പൊലീസ് കമ്മിഷണർ രാഹുൽ ആർ നായരുടെ നേത്യത്വത്തിൽ പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധിച്ചു. സംഭവസ്ഥലത്ത് നിന്ന് നായ ഓടി ബ്ലോക്ക് ഓഫിസ് വരെ എത്തിയിരുന്നു. കൂട്ടാളികളായ മൂന്നു പേരെ കൊലപാതകത്തിന് ശേഷം കാണാനില്ല . ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികളെ കണ്ടെത്താൻ ഷാഡോ പൊലീസ് സംഘത്തെ നിയോഗിച്ചു.