കോഴിക്കോട് വാണിമേലില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി

കോഴിക്കോട് വാണിമേലില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഭൂമിവാതുക്കലില്‍ താഴേക്കണ്ടി സിറാജാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പരുക്കുകളോടെ സിറാജ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.   

ഒരാഴ്ച മുന്‍പ് ഭൂമിവാതുക്കലില്‍ വച്ച് സിറാജും റഷീദും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുവര്‍ക്കും നേരിയതോതില്‍ പരുക്കേറ്റു. ഇതിന്  പകരം വീട്ടുന്നതിനാണ് സിറാജ് റഷീദിനെ ആക്രമിക്കാനെത്തിയത്. വടികൊണ്ട് അടിയ്ക്കുന്നതിനിടയില്‍ റഷീദ് അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റ സിറാജിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്. 

വര്‍ഷങ്ങളായി പലപ്പോഴും ഇരുവരും മദ്യപിച്ച് തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷത്തില്‍ റഷീദിന്റെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം പൊലീസ് കസ്റ്റഡിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ സിറാജ് പ്രതിയാണ്. റഷീദിന്റെ പേരിലും കേസുണ്ട്. നാദാപുരം സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.