മാനസീക പീഡനത്തിൽ മനം നൊന്തു: ജീവനൊടുക്കി പ്രതിഷേധം

കൊച്ചി നഗരത്തിൽ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ് ഐ ടി.ഗോപകുമാറിനെയാണ് നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് മൃതദേഹത്തിൽ നിന്ന് ലഭിച്ചു. 

നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ലോഡ്ജ് മുറിയിലാണ് ഗോപകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കെത്താഞ്ഞതിനെ തുടർന്ന് സ്‌റ്റേഷനിലുണ്ടായിരുന്ന എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം ലോഡ്ജിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അഞ്ചു പേജുള്ള ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. മാനസികമായി പീഡിപ്പിച്ച ഒരു സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേര് കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന.എന്നാൽ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ പൊലീസ് മാധ്യമങ്ങളെയും അനുവദിച്ചില്ല. 

കഴിഞ്ഞയാഴ്ച കടവന്ത്ര പൊലീസ് സ്‌റ്റേഷനിലും ഗ്രേഡ് എസ്.ഐ.ആത്മഹത്യ ചെയ്തിരുന്നു. പുതിയ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മരിച്ച ഗോപകുമാർ തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിയാണ്. എക്സൈസിൽ പ്രിവന്റീവ് ഓഫിസറായിരുന്ന ഗോപകുമാർ അടുത്തിടെയാണ് പൊലീസിൽ ചേർന്നത്.