വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ

ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന രണ്ടുപേർ തിരുവല്ലയില്‍ അറസ്റ്റിൽ. തിരുവല്ല, കോയിപ്രം, ചങ്ങനാശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷൻ പരിധികളിലായി ഇവർ നടത്തിയ പതിമൂന്ന് മോഷണങ്ങൾ തെളിയുകയും, സ്വർണമുൾപ്പെടെ തൊണ്ടിമുതലുകൾ കണ്ടെടുക്കുകയും ചെയ്തു. 

തിരുവല്ലയ്ക്ക് സമീപം തുകലശേരി സ്വദേശി ശരത്, മഞ്ഞാടി സ്വദേശി സന്തോഷ് കുമാർ എന്നിവരാണ് പിടിയിലായത്. പൊലീസിന്‍റെ രാത്രി െപട്രോളിങിനിടെ മീന്തലക്കരയിൽ വച്ച് ഓട്ടോയിൽ വരുമ്പോഴാണ് ഇവർ പിടിയിലായത്. ഓട്ടോയിലും മോഷണ വസ്തുക്കൾ ഉണ്ടായിരുന്നു. ഓട്ടോയിൽ കറങ്ങിനടന്ന് പകൽസമയത്ത് ആളില്ലാത്ത വീടുകൾ കണ്ടുവയ്ക്കുകയും രാത്രിയിൽ വാതിൽ തകർത്ത് അകത്തുകയറുകയുമാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള സാധനങ്ങൾ ലഭിച്ചില്ലെങ്കിൽ വീടിനകം മുഴുവൻ അടിച്ചുതകർക്കുക, പൈപ്പ് ഫിറ്റിങിസ്, ഗ്യാസ് സിലിണ്ടർ, പിത്തള ഉരുപ്പടികൾ, നിലവിളക്കുകൾ, ഉരുളികൾ എന്നിവ മോഷ്ടിക്കുകയുമാണ് ചെയ്യുന്നത്. 

നേരത്തേ മുപ്പതോളം കേസുകളിൽ പ്രതികളാണ് ഇരുവരും. ശരത് ഒന്നര മാസം മുൻപാണ് ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയത്. ഡിവൈ.എസ്.പി ആർ. ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തിൽ സിഐ ടി.രാജപ്പൻ, എസ്ഐ ബി.വിനോദ് കുമാർ, എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.