എട്ടുവയസുകാരനെ പീഡിപ്പിച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി

എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കാര്യസാധ്യങ്ങള്‍ക്കു ശേഷം കൊലപ്പെടുത്തുകയും ചെയ്ത ജോര്‍ദാന്‍ സ്വദേശിയായ 49കാരന്റെ വധശിക്ഷ നടപ്പാക്കി. ദുബായ് ഭരണാധികാരി വധശിക്ഷാ വിധിക്ക് അംഗീകാരം നല്‍കിയതോടെ ഇന്നു രാവിലെയായിരുന്നു നിദാല്‍ ഈസ അബ്ദുല്ല എന്നയാളുടെ വധശിക്ഷ നടപ്പാക്കിയത്. 

കഴിഞ്ഞ ഫെബ്രുവരി അവസാനം ഇയാളുടെ വിചാരണ പൂര്‍ത്തിയാകുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.  നിദാല്‍ ഈസ അബ്ദുല്ല ജോര്‍ദാനില്‍ നിന്നു തന്നെയുള്ള ബാലന്‍ ഒബയ്ദയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നു രണ്ട് കീഴ്ക്കോടതികളും ദുബായ് ഹൈക്കോടതിയും കണ്ടെത്തിയതോടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 

പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അലി മുബെ വധശിക്ഷ നടപ്പാക്കിയ വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 2016 മേയ് 20നാണ് അബയ്ദ എന്ന ബാലനെ കാണാതായത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം അല്‍ വര്‍ക്വയിലെ റോഡരികില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മദ്യലഹരയില്‍ ഇദ്ദേഹം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇയാള്‍ മാനസികമായി ആരോഗ്യവാനാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ കുറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരികയായിരുന്നു.