'വടക്കന്‍ കേരളത്തിന്റെ വെളിച്ചം'; കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് 50 വയസ്

കോഴിക്കോട് കക്കയം കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് അന്‍പത് വയസ്. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതി 1972 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 

വടക്കന്‍ കേരളത്തിന്റെ വെളിച്ചമെന്നാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി അറിയപ്പെടുന്നത്. കേരളം മുഴുവന്‍ ഇരുട്ടിലായാലും മലബാറിലെ ഇരുളകറ്റാന്‍ കുറ്റ്യാടി പദ്ധതി തന്നെ ധാരാളം. പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 75 മെഗാവാട്ടായിരുന്നു സ്ഥാപിതശേഷി ഇന്ന് അത് 239.25 മെഗാ വാട്ട് ആണ്.  സംസ്ഥാനത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 12 ശതമാനവും കുറ്റ്യാടി പദ്ധതിയുടെ സംഭാവനയാണ്.

മൂന്നു വലിയ പദ്ധതികളും രണ്ടു ചെറുകിട പദ്ധതികളും ചേര്‍ന്നതാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി. വര്‍ഷത്തില്‍ 777 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇവിടെ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. അഞ്ച് മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. നാലുലൈനുകളിലായാണ്  വൈദ്യുതി വിതരണം . പദ്ധതിയുടെ ആധുനികവല്‍ക്കരണവും ശേഷി വര്‍ധിപ്പിക്കലും  ലക്ഷ്യമിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള 90 കോടിയുടെ പ്രവൃത്തികള്‍ ഡിസംബറില്‍ തുടങ്ങും.