കാട്ടാന കട തകർക്കുന്നത് നാലാം തവണ; ഇത്തവണ അങ്കണവാടിയും; വലഞ്ഞ് ജനം

കാട്ടാന ആക്രമണത്തിൽ വലഞ്ഞ് ഇടുക്കി ആനയിറങ്കലിലെ നാട്ടുകാര്‍. ഏഴ് മാസത്തിനുള്ളിൽ നാല് തവണയാണ് ആനയിറങ്കലിലെ റേഷൻ കട ആന തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ കാട്ടാന റേഷൻകടയും സമീപത്തെ അങ്കണവാടിയും തകർത്തു.  

കനത്ത മഴയ്ക്കൊപ്പം കാട്ടാനയുടെ ആക്രമണത്തിന്റെ ഭീതിയിലാണിവര്‍. പതിവായി റേഷന്‍ കടയുടെ പരിസരത്തെത്തുന്ന കാട്ടാന എല്ലാം ചവിട്ടി മെതിക്കും. പ്രദേശത്ത് സോളാർ ഫെൻസിങ് വേണമെന്നാണ് കടയുടമയുടെ ആവശ്യം.

തുടർച്ചായായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളികളും ആശങ്കയിലാണ്. കാട്ടാന ശല്യം സ്ഥിരമായിട്ടും, ആനകളെ ഉള്‍വനത്തിലേയ്ക്ക് തുരത്താന്‍ വനം വകുപ്പ് യാതോരു നടപടിയും സ്വീകരിയ്ക്കുന്നില്ലെന്നാണ് ആക്ഷേപം. മേഖലയില്‍ കൃഷി നാശവും പതിവാണ്.