മെട്രോ ലൈനിന്റെ വശങ്ങളിലാണോ വീട്?; ആഢംബര നികുതി 50% കൂട്ടാൻ സർക്കാർ

മെട്രോ ലൈനിന്റെ ഇരുവശത്തും ആഢംബര നികുതി നൽകുന്ന വീടുകൾക്ക് നികുതി അൻപത് ശതമാനം കൂട്ടാൻ നിർദേശം. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്.എൻ. ജംക്ഷൻ വരെയുള്ള പാതയുടെ ഇരുവശത്തും ഒരു കിലോമീറ്ററിനുള്ളിലാണ് പുതിയ നിരക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശപ്രകാരം വിശദാംശങ്ങൾ നൽകാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നികുതി നിരക്കുകളിൽ കാലാനുസൃത മാറ്റം വരുത്തുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് ശുപാർശ സമർപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് മെട്രോ പാതയുടെ ഇരുവശത്തും ആഢംബര നികുതി കൂട്ടാൻ ശുപാർശ നൽകിയത്. മെട്രോ പാത , സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഇരുവശത്തേക്കും ഒരു കിലോമീറ്ററിനുള്ളിൽ ആഢംബര നികുതി നൽകുന്ന വീടുകൾക്ക് നിരക്കിൽ അൻപത് ശതമാനം വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ 3000 ചതുരശ്രയടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകൾക്കാണ് ആഢംബര നികുതിയുള്ളത്. പരിഷ്കരിച്ച നികുതി നിർദേശം നടപ്പായാൽ  ആഢംബര നികുതി നിരക്ക് 7500 മുതലുള്ള സ്ലാബിലായിരിക്കും തുടങ്ങുക. മെട്രോ വന്നു എന്നതിന്റെ പേരിൽ നികുതി കൂട്ടാനുള്ള നീക്കത്തിനെതിരെ റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തെത്തി.

എന്നാൽ വില്ലേജ് ഓഫീസർമാരോട് അഭിപ്രായം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് തുടർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം