ഗുരുവായൂർ ആനയോട്ടം; കൊമ്പന്‍ രവി കൃഷ്ണന്‍ ജേതാവ്; ഉൽസവത്തിനും തുടക്കം

ഗുരുവായൂരിലെ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ജേതാവായി. മൂന്ന് ആനകൾക്കായിരുന്നു അനുമതി.കൊമ്പൻമാരായ രവി കൃഷ്ണനും ദേവദാസും വിഷ്ണുവുമാണ് ആനയോട്ടത്തിൽ അണിനിരന്നത്. ക്ഷേത്ര നാഴികമണി മൂന്നടിച്ചപ്പോൾ ആനയെ ചാർത്താനുള്ള മണികളുമായി പാപ്പാൻമാർ  പുറപ്പെട്ടു. മഞ്ജുളാൽ പരിസരത്തായിരുന്നത് ആനകൾ അണിനിരന്നത് . ശംഖു നാദം മുഴങ്ങിയതോടെ ആനകൾ ഓടി തുടങ്ങി. ക്ഷേത്രത്തിലേയ്ക്ക് ആദ്യം ഓടിയെത്തിയ രവി കൃഷ്ണ ഗുരുവായൂരപ്പനെ വലംവച്ചു. ഉൽസവം കഴിയുന്നത് വരെ ശീവേലിയ്ക്ക് തിടമ്പേറ്റുക കൊമ്പൻ രവി കൃഷ്ണയാകും. കഴിഞ്ഞ വർഷങ്ങളിൽ അഞ്ച് ആനകൾ ഓട്ടത്തിൽ പങ്കെടുക്കാറുണ്ട്. 

10 ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രഉത്സവത്തിന് തുടക്കം കുറിച്ചു.  ഭക്തർക്ക് നൽകി വരുന്ന ദേശപകർച്ച ഇക്കുറിയില്ല. പകരം പല വ്യജ്ഞനങ്ങൾ അടങ്ങിയ കിറ്റുകൾ ഭക്തരുടെ കുടുംബങ്ങളിലേക്ക് നൽകും. ഭക്തർക്കുള്ള പ്രസാദ ഊട്ടും ഇക്കുറിയില്ല. ഉത്സവ നാളുകളിൽ കുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല.22 ന് നടക്കുന്ന പള്ളി വേട്ടക്ക് ശേഷം 23 ന് നടക്കുന്ന ആറാട്ടോടെ ഉൽസവത്തിന് കൊടിയിറങ്ങും.