ഉണ്ണിത്താന് നേരെ കയ്യേറ്റ ശ്രമം; രണ്ടുതട്ടിൽ നേതാക്കൾ: കോൺഗ്രസിന് പുതിയ തലവേദന

കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താനുനേരെ ട്രെയിനിലുണ്ടായ കയ്യേറ്റശ്രമവും, തുടര്‍ന്നുണ്ടായ നടപടികളിലും ജില്ലയിലെ കോണ്‍ഗ്രസില്‍ പലവിധ പ്രതിഷേധം. ഉണ്ണിത്താന്‍ അനുകൂലികളും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെയും പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടില്ല. 

   

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടത്തെ മാവേലി എക്സ്പ്രസിലെ ദൃശ്യങ്ങളാണിത്. ഉണ്ണിത്താനെ അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചുവെന്ന പരാതി ആദ്യം ഉയര്‍ന്നു. തുടര്‍ന്ന് പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആദ്യം റയില്‍വേ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഗൂഢാലോചന ആരോപിച്ച് ഉണ്ണിത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്. ആദ്യം റയില്‍വേ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പദ്മരാജന്‍ ഐങ്ങോത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഉണ്ണിത്താനെതിരെ കോണ്‍ഗ്രസിലെ ചില പ്രദേശിക പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധം തന്നെ നടത്തി. വിഷയം പരിശോധിക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. 

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ ഉണ്ണിത്താന്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ പുതിയ സമവാക്യമായി ഉയര്‍ന്നിരുന്നു. ഡിസിസി പ്രസിഡന്റടക്കമുള്ളവരും എം.പിയുമായുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ആദ്യം മുതലുണ്ടായിരുന്നു. കഴി‍ഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷമുള്ള പുതിയ പ്രതിസന്ധി ചില്ലറ തലവദേനയല്ല ജില്ലയിലെ കോണ്‍ഗ്രസിന് സമ്മാനിക്കുന്നത്.