രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചയായത് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പങ്കുവെച്ച ചിത്രമാണ്. വിവാഹവേദിയിൽ വെച്ച് എടുത്ത ചിത്രമാണിത്. കഴുത്തിൽ ഹാരമണിഞ്ഞ് നിൽക്കുന്ന രണ്ട് വരന്മാർക്കൊപ്പമുള്ള ചിത്രമാണ് ഇത്. പലതരത്തില്‍ ഉള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് ഈ ചിത്രം വഴിവെച്ചത്. ഇത് സഹോദരന്മാരാണെന്ന് മനസ്സിലാക്കിയതോടെ മണവാട്ടിമാരുടെ ചിത്രം പങ്കുവയ്ക്കാത്തതിനായിരുന്നു വിമർശനം.
എന്നാൽ വിവാഹ വേദിയിൽ എംപി എത്തിയപ്പോൾ വധുമാർ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വിമർശനങ്ങളും ട്രോവുകളും ഉയർന്നതിന് പിന്നാലെ ഈ പോസ്റ്റ് എംപിയുടെ പേജിൽ പലവട്ടം എഡിറ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് പൂർണമായും നീക്കി. ഇപ്പോഴിതാ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി രംഗത്തെതതിയിരിക്കുകയാണ് എംപിയുടെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർ. വധൂവരന്മാർ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് വിശദീകരണം.
'മഞ്ചേശ്വരം മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാൻ ജ്യേഷ്ഠൻ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളിൽ പങ്കെടുത്തു [ബഹുമാനപ്പെട്ട എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ അദ്ദേഹം നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധൂ വരന്മാരുടെ അടക്കം മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു'.( ബഹുമാനപ്പെട്ട എംപിയുടെ ഫെയ്സ്ബുക്ക് അഡ്മിന്‍ പാനൽ). ഇതാണ് കുറിപ്പ്.