മംഗളൂരു അപകടം; ബോട്ട് നിയന്ത്രണം വിട്ട് കപ്പൽച്ചാലിലേക്ക് കയറിയെന്ന് കോസ്റ്റൽ പൊലിസ്

മംഗളൂരു ബോട്ടപകടത്തിന് കാരണം മീൻപിടിത്ത ബോട്ട് കപ്പൽച്ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതുകൊണ്ടെന്ന് കോസ്റ്റൽ പൊലീസ്. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസിന്റെ നിഗമനം. കാണാതായ ഒൻപതു മൽസ്യത്തൊഴിലാളികൾക്കായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നതിനിടെ പാതി തകർന്ന ബോട്ടിന്റെ ഭൂരിഭാഗവും ഇതിനകം കടലിൽ മുങ്ങിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഭക്ഷണശേഷം മൽസ്യത്തൊഴിലാളികൾ ഉറങ്ങാൻ കിടന്നപ്പോഴാണ് അപകടമുണ്ടായത്. ബോട്ട് നിയന്ത്രണംവിട്ട് കപ്പൽ ചാലിലേക്ക് കയറിയാണ് വിദേശ ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ചരക്കുക്കപ്പലിൽ പോയി  ഇടിക്കുകയായിരുന്നോ,, ബോട്ട് കപ്പലിൽ ഇടിച്ചുമറിയുകയായിരുന്നോ എന്നതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇന്നലെ രാത്രി തന്നെ ബോട്ടിന്റെ മുക്കാൽ ഭാഗവും മുങ്ങിയിരുന്നു. രാവിലെയോടെ ബോട്ട് ഏതാണ്ട് പൂർണമായും മുങ്ങിയ നിലയിലാണ്. 

ബോട്ടിനു തഴെയുള്ള ഭാഗത്തെ ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. പലകകളിലോ വീപ്പകളിലോ പിടിച്ചുകിടക്കുന്നുണ്ടോ എന്ന സംശയത്തിൽ കേരള തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെ കാസർകോട് കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂരിൽനിന്ന് കടലിൽ പോയ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേരാണ് ഇതിനകം മരിച്ചത്. രണ്ടുപേരെ നിസാര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരെല്ലാം തമിഴ്നാട് ബംഗാൾ സ്വദേശികളാണ്. മംഗളൂരു പുറംകടലിൽ 51 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.