പ്രളയം തകർത്തു; ജീവിതം തിരിച്ചുപിടിക്കാൻ സ്വപ്നയ്ക്ക് കളക്ടറുടെ കൈത്താങ്ങ്

പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ എറണാകുളം വടക്കേക്കരയിലെ സ്വപ്നയ്ക്കും കുടുംബത്തിനും കളക്ടറുടെ കൈത്താങ്ങ്. നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ കളക്ടർ എസ്.സുഹാസ് സ്വപ്നയുടെ വീട്ടിൽ നേരിട്ടെത്തി നൽകി. മനോരമ ന്യൂസ് വാർത്തയെതുടർന്നാണ് കലക്ടറുടെ ഇടപെടൽ.

2018 ലെ മഹാപ്രളയത്തിൽ സർവ്വതും നഷ്ടപെട്ട് ദുരിതജീവിതം നയിക്കുന്ന എറണാകുളം  വടക്കേക്കരയിലെ  സ്വപ്നയുടെയും കുടുംബത്തിന്റെയും വാർത്ത കഴിഞ്ഞ ദിവസമാണ് മനോരമ ന്യൂസ് പ്രേക്ഷകരിൽ എത്തിച്ചത്. സ്വപ്നയും ഭർത്താവ് ആന്റണിയും 

മൂന്ന് പെൺകുഞ്ഞുങ്ങളും, ആന്റണിയുടെ ഹൃദ്രോഗിയായ അമ്മയും അന്തിയുറങ്ങുന്നത് ഉപയോഗ ശൂന്യമായ ഫ്ലെക്സ് ഷീറ്റുകൾ കൊണ്ട് മറച്ച കൂരയിലാണ്. ഓടിട്ട വീട് പ്രളയത്തിൽ തകർന്ന് അപകടവസ്ഥയിലാണ് മനോരമ ന്യൂസിലൂടെ ഈ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട കളക്ടർ എസ്.സുഹാസ് വീട്ടിൽ നേരിട്ടത്തി. ആദ്യ സഹായമായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്വപ്നയുടെ ഒന്നരവയസുകാരി സെരിൽടയുടെ കൈകളിലാണ് ചെക്ക് വച്ചു നൽകിയത്

പ്രളയം നഷ്ടപരിഹാരമായി അനുവദിച്ച  ഒന്നെക്കാൽ ലക്ഷം രൂപയും എൻജിഒ സ്വരൂപ്പിക്കുന്ന പണവും ഉടൻ കൈമാറുമെന്ന് കലക്റ്റർ ഉറപ്പ് നൽകി.

പ്രളയജലം ഇറങ്ങി രണ്ടരവര്ഷം കഴിഞ്ഞിട്ടും അനുവദിച്ച തുകയൊന്നും ലഭിക്കാത്തതിനെ തുടർന്ന് കളക്ട്രേറ്റിൽ കയറി ഇറങ്ങിയ കുടുംബമാണ് സ്വപ്നയുടേത്. ഇതിനിടയിൽ അക്കൗണ്ട് നമ്പർ മാറി അനർഹരുടെ കൈകളിലേക്കും പണം എത്തിയതായും രേഖകളിൽ നിന്ന് ഇവർ അറിഞ്ഞു.