2018ലെ പെൻഷൻ കുടിശിക നല്‍കിയില്ലെന്ന പരാതിയുമായി മല്‍സ്യ തൊഴിലാളികൾ

2018ലെ പെൻഷൻ കുടിശിക നല്‍കിയില്ലെന്ന പരാതിയുമായി കാസർകോട് വലിയപറമ്പ് പഞ്ചായത്തിലെ മല്‍സ്യ തൊഴിലാളികള്‍. ഫിഷറീസ് മന്ത്രിക്കടക്കം നിവേദനം നൽകിയെങ്കിലും 2 വർഷം മുൻപുള്ള പെൻഷൻ നൽകാൻ നടപടികളില്ല. 

വലിയപറമ്പ് പഞ്ചായത്തിലെ 52 പേര്‍ക്കാണ് മല്‍സ്യ തൊഴിലാളി പെന്‍ഷന്‍ ഇനിയും ലഭിക്കാനുള്ളത്. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ടുമാസത്തെ പെന്‍ഷനാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. രണ്ട് വര്‍ഷം മുന്‍പ് ആയിരത്തി ഒരുന്നൂറ് രൂപയായിരുന്നു മല്‍സ്യതൊഴിലാളി പെന്‍ഷന്‍. കുടിശികയായി ലഭിക്കാനുള്ള 8,800 രൂപയ്ക്കായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

പെന്‍ഷന്‍ കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിക്കടക്കം നിവേദനം നല്‍കിയിരുന്നു. കൂടാതെ മല്‍സ്യത്തൊഴിലാളി പെന്‍ഷന്‍ ഫണ്ട് ചെയര്‍മാനും അപേക്ഷ നല്‍കിയിരുന്നതാണ്. 2018 നവംബറിന്  ശേഷമുള്ള പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും വരുമാനമില്ലാതിരിക്കുന്ന ഈ കാലത്ത് പെന്‍ഷന്‍ കുടിശികകൂടി തന്ന് തീര്‍ക്കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.