പെർമിറ്റ് ഇല്ലാതെ സർവീസ് നടത്താനാകില്ല; നിയമം അടിച്ചേൽപ്പിക്കേണ്ടെന്ന് മന്ത്രി

വൻകിട ടൂറിസ്റ്റ് ബസുകൾക്ക് പെർമിറ്റ് ഇല്ലാതെ എവിടെയും സർവീസ് നടത്താൻ അനുവദിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം  സംസ്ഥാനത്ത് നടപ്പാക്കില്ല. നിയമം അടിച്ചേൽപിക്കാൻ നോക്കേണ്ടെന്ന്  ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. തുടർ നടപടി തീരുമാനിക്കാൻ മറ്റന്നാൾ ഗതാഗത വകുപ്പ് ഉന്നതതലയോഗം ചേരും

നടപടികളുടെ കൂട്ടത്തിലാണ് പൊതു ഗതാഗതത്തെ തകർക്കുന്ന നിർദേശം. വൻകിട ടൂറിസ്റ്റ് ബസുകൾക്ക് അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ചെർമിറ്റ് ഇല്ലാതെ എവിടെയും  ഇനി മുതൽ സർവീസ് നടത്താം. സംസ്ഥാനത്തിത് നടപ്പാക്കിയാൽ ഉണ്ടാകാവുന്ന തിരിച്ചടികൾ ഇവയാണ് കെ എസ് ആർ ടി സിയും പ്രൈവറ്റ് ബസുകളും പ്രതിസന്ധിയിലാകും. ടൂറിസ്റ്റ് ബസുകൾ തോന്നിയ നിരക്ക് ഈടാക്കുന്നതിനാൽ  യാത്രാ ചെലവ് കൂടും. അംഗ പരിമിതിയുള്ളവർക്ക് ഉൾപ്പടെ ഇപ്പോഴുള്ള യാത്രാ സൗജന്യങ്ങൾ ഇല്ലാതാകും. 

എന്നാൽ കേന്ദ്രത്തിന്റേത് മാർഗനിർദേശം മാത്രമാണന്നും നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ കേന്ദ്ര നിർദേശം ചൂണ്ടിക്കാട്ടി ഏതെങ്കിലും വൻകിട കമ്പനികൾ കേരളത്തിൽ സർവീസ് നടത്താൻ വന്നാൽ അവരെ തടയാനും കഴിയില്ല. ഈ സാഹചര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യനാണ് മറ്റന്നാൾ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഓരോ പോയിന്റിൽ നിന്നും യാത്രക്കാരെ കയറ്റി കൊണ്ടുപോകാൻ സ്റ്റേജ് ക്യാരേജ് പെർമിറ്റും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഒരു കുട്ടം യാത്രക്കാരെ കൊണ്ടു പോകാൻ കോൺട്രാക്ട് കാര്യേജ് പെർമിറ്റും  നിർബന്ധമാണ്. എന്നാൽ പുതിയ നിർദേശം അനുസരിച്ച് ടൂറിസ്റ്റ് ബസുകൾക്ക് ഇതൊന്നും ബാധകമല്ല