ആളിക്കത്തി പ്രതിഷേധം; ഹാരിസിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു

മട്ടാഞ്ചേരി സ്വദേശി ഹാരിസ് മെഡിക്കല്‍ കോളജില്‍ ഒാക്സിജന്‍ കിട്ടാതെ മരിച്ചെന്ന പരാതിയില്‍  കളമശേരി സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി . സര്‍ക്കാര്‍ അശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ തിരുത്താമെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. ചികില്‍സാപിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധമിരമ്പി. 

മരണത്തിനുത്തരവാദികളായവരെ കണ്ടെത്തണമെന്ന ബന്ധുക്കളുടെ പരാതിയിലാണ് കളമശേരി സര്‍ക്കിള്‍ ഇന്‍സ്െപക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത് .  ഹാരിസിന്റെ മരണം ഒക്സിജന്‍ ട്യൂബുകള്‍ മാറികിടന്നതുമൂലമാണെന്ന നഴ്സിങ് ഒാഫിസറുടെ  വാട്ട്സ് ആപ്പ്  ഒാഡിയോ വിശദമായി പരിശോധിക്കും . സന്ദേശത്തിലെ വിവരങ്ങളുടെ നിജസ്ഥിതി എന്തെന്നും അന്വേഷിക്കും .നഴ്സിങ് ഒാഫിസര്‍മാത്രമല്ല സംഭവത്തിനുത്തരവാദികളായ മുഴുവനാളുകളെയും കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളെ കുറിച്ച് ശരിയല്ലാത്ത കാര്യങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു

ഹാരിസിന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിേഷധമരങ്ങേറി . ആരോഗ്യ കേരളം ഫ്രീസറിലാണെന്ന് ആരോപിച്ച് ശവപ്പെട്ടിയുമായായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം  തുടര്‍ന്ന് ആശുപത്രി കവാടത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു