അവയവദാനം; മരണത്തിലും രണ്ട്പേർക്ക് പുതുജീവനേകി ബൈജു

മരണത്തിലും മറ്റുള്ളവര്‍ക്ക് കൈത്താങ്ങായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ബൈജു. അവയവദാനത്തിലൂടെ ആലപ്പുഴക്കാരന്‍ ബാബുവിനും മലപ്പുറം സ്വദേശി സിന്ധുവിനും പുതുജീവനേകിയാണ് ബൈജു യാത്രയായത്. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ നടന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. 

ബാബുവിനും സിന്ധുവിനും ഇത് പുനര്‍ജന്മമാണ്. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയ്ക്കും പ്രാര്‍ഥനയ്ക്കുമൊടുവിലാണ് ഇരുവരുടെയും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ പേര് ചേര്‍ത്ത് വൃക്കദാതാവിനായി അഞ്ചരവര്‍ഷം കാത്തിരിക്കേണ്ടി വന്നു ബാബുവിന്. ഈ കാലയാളവില്‍ 860 തവണ ഡയാലിസിസിന് വിധേയനായി. 2013 മുതല്‍ വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു സിന്ധു. 

ഏഴര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. മസ്തിഷ്കമരണത്തെ തുടര്‍ന്ന് മരിച്ച കണ്ണൂര്‍ സ്വദേശി ബൈജുവിന്റെ വൃക്കകളാണ് ഇരുവര്‍ക്കും മാറ്റിവച്ചത്. വൃക്കകള്‍ക്ക് പുറമെ ബൈജുവിന്റെ കരളും രണ്ട് കണ്ണുകളും ദാനം ചെയ്തിരുന്നു.