നിയന്ത്രണങ്ങളിൽ ഇളവ്; ആലപ്പുഴയിൽ മത്സ്യബന്ധനവും വിപണനവും തുടങ്ങാം

ആലപ്പുഴ കായംകുളത്ത് മാസങ്ങളായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. മറ്റന്നാള്‍ മുതല്‍ കട കമ്പോളങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. ജില്ലയില്‍ മല്‍സ്യബന്ധനവും നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും. അതേസമയം കുട്ടനാട്ടില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന രോഗി മരിച്ചത് ചികില്‍സ വൈകിയതു കൊണ്ടാണെന്ന് ആരോപിച്ച് ബിജെപി കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു 

കര്‍ശന നിയന്ത്രണങ്ങളോടെയാണ് നാളെമുതല്‍ മല്‍സ്യബന്ധനവും വിപണനവും പുനരാരംഭിക്കുന്നത്. വളഞ്ഞവഴി, ആഞ്ചാലുംകാവ്, വലിയഴീക്കല്‍ എന്നിവിടങ്ങളില്‍നിന്ന് മാത്രമേ കടലിലേക്ക് പോകാവു. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സമയം. യാനങ്ങളുടെ റജിസ്ട്രേഷന്‍ നമ്പര്‍ പ്രകാരം ഒന്നിടിവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ടയക്ക വള്ളങ്ങളാണ് കടലില്‍ ഇറക്കാവുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരോ അവരുടെ ഉപകരണങ്ങളോ ഉപയോഗിക്കരുത്. ലേല നടപടികളിലും നിയന്ത്രണം ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിലധികമായി അടച്ചിട്ടിരുന്ന കായംകുളം മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറക്കുന്നത്. രാത്രി പന്ത്രണ്ടു മുതല്‍ പുലര്‍ച്ചെ ആറുവരെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാം. വ്യാപാരികള്‍ എല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും ഫലം ആരോഗ്യവിഭാഗത്തിന് കൈമാറുകയും വേണം. അതേസമയം കുട്ടനാട്ടില്‍ ക്വാറന്റീനിലായിരുന്ന പ്രവാസി മരിച്ചത് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുകൊണ്ടാണെന്ന് ആരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ് കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായെത്തി

ക്വാറന്റീനില്‍ ആയിരുന്നെങ്കിലും മരിച്ച പത്മകുമാറിന് സ്രവപരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. ആലപ്പുഴയില്‍ തുമ്പോളി ഉള്‍പ്പടെയുള്ള നഗരഭാഗങ്ങളിലാണ് സമ്പര്‍ക്കരോഗികള്‍ കൂടിയത്. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇപ്പോള്‍ 1174 പേരാണ് ചികില്‍സയിലുള്ളത്