തിരഞ്ഞുതിരഞ്ഞ് കണ്ടെത്തുമ്പോഴേക്കും പോയിരുന്നു, കുഞ്ഞു ഷെസ

രാത്രി ഒന്നിന് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലെത്തിയ യുവാവ് മൊബൈലിലെ ചിത്രം കാണിച്ചു ചോദിച്ചു– ‘‘ഈ കുഞ്ഞ് ഇവിടെയുണ്ടോ ?’’ കുഞ്ഞുടുപ്പിട്ടു ചിരിച്ചുനിൽക്കുന്ന 2 വയസ്സുകാരി ഷെസ ഫാത്തിമയുടെ ചിത്രം. ഇല്ലെന്ന് മറുപടി കിട്ടിയപ്പോൾ അടുത്ത ആശുപത്രിയിലേക്ക്. 

രാത്രി 8 നു തുടങ്ങിയ അന്വേഷണത്തിനിടെയാണ് അവർ മേഴ്സി ആശുപത്രിയിലെത്തിയത്. പിന്നെയും പലയിടത്തു തിരഞ്ഞ് പുലർച്ചെ കോഴിക്കോട് മിംസിലെത്തുമ്പോഴേക്കും ആ കുഞ്ഞുടുപ്പുകാരി ലോകത്തോടു വിടപറഞ്ഞിരുന്നു. 

ഷെസയെ മിംസിലും ഉമ്മ ഷഹദ് ബാനു, സഹോദരൻ മുഹമ്മദ് ഷഹീം എന്നിവരെ ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് എത്തിച്ചിരുന്നത്. ഷാർജയിൽ ജോലി ചെയ്യുന്ന തിരൂർ കോട്ട് കല്ലിങ്ങൽ കീഴേടത്തിൽ ഷൗക്കത്തലിയുടെ മകളാണു ഷെസ.