മുൻനിരയിലിരുന്നു, മരണം കവർന്നു; രമ്യയും മകൾ ശിവാത്മികയും ഇനി ഓർമ

കരിപ്പൂർ വിമാനാപകടത്തിൽപെട്ട നരിപ്പറ്റ ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരന്റെ ഭാര്യ രമ്യ മുരളീധരന്റെയും (32) ഇളയ മകൾ ശിവാത്മികയുടെയും (5) വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. ഒപ്പമുണ്ടായിരുന്ന മൂത്തമകൻ യദുദേവ് കോഴിക്കോട് മിംസ് ആശുപത്രിയിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

റാസൽഖൈമയിൽ എസി മെയിന്റനൻസ് സ്ഥാപനം നടത്തുന്ന മുരളീധരൻ കുടുംബസമേതം ദുബായിൽ ആയിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് 8 മാസം മുൻപാണ് ഇവർ നാട്ടിൽ വന്നുപോയത്. കുട്ടികൾക്ക് സ്കൂൾ അവധിയായതിനാൽ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. അപകടത്തിൽപെട്ട വിമാനത്തിന്റെ മുൻ നിരയിലെ സീറ്റിലായിരുന്നു രമ്യയും മക്കളും ഇരുന്നത്.

അപകടത്തിൽപെട്ട രമ്യയും ഇളയ മകളും ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു. ഇരുവരുടെയും സംസ്കാരം ചീക്കോന്നിലെ വീട്ടുവളപ്പിൽ നടക്കും. മുരളീധരൻ നാട്ടിലെത്തിയിട്ടുണ്ട്. കോടഞ്ചേരി കരിപ്പള്ളി രവീന്ദ്രന്റെയും രമയുടെയും മകളാണ് രമ്യ. സഹോദരൻ: രമിത്.