വിവാഹത്തിനായി വിമാനം കയറി; ആ യാത്ര അവസാനത്തേതായി: കണ്ണീർ

വിവാഹത്തിനായി വിമാനം കയറി നിലം തൊടും മുൻപേ മുഹമ്മദ് റിയാസിന്റെ (24) ജീവിതയാത്ര അവസാനിച്ചു. നാടിനും വീടിനും പ്രിയപ്പെട്ടവനായിരുന്നു റിയാസ്. കോളജ് യൂണിയൻ ചെയർമാനായും പൊതുപ്രവർത്തകനായും നാട്ടിൽ സജീവ സാന്നിധ്യമായിരുന്ന ചെറുപ്പക്കാരൻ. വിവാഹത്തിനായി വെള്ളിയാഴ്ച ദുബായിൽ നിന്നു വിമാനം കയറി.

പക്ഷേ, യാത്ര പാതിവഴിയിൽ അവസാനിച്ചു.വിമാനത്തിൽ റിയാസിനൊപ്പമുണ്ടായിരുന്ന സഹോദരൻ നിസാമുദ്ദീൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും അയൽവാസി ചോലക്കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. മക്കൾ രണ്ടും എത്തിയ ശേഷം മുണ്ടക്കോട്ടുകുർശ്ശി മോളൂരിലെ വട്ടപ്പറമ്പിൽ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ തുടങ്ങാനിരിക്കുകയായിരുന്നു പിതാവ് നസ്റുദ്ദീനും മാതാവ് സുമയ്യയും.  

ഒന്നര വർഷം മുൻപ് സഹോദരൻ നിസാമുദ്ദീനൊപ്പം ദുബായിൽ എത്തിയ റിയാസ് ഫാർമസിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം വിവാഹം നടത്താൻ തീരുമാനിച്ചതാണെങ്കിലും കോവിഡ് കാരണം യാത്ര തടസ്സപ്പെട്ടു. നിയാസും നൈനഫെബിനുമാണ് മറ്റു സഹോദരങ്ങൾ.മൃതദേഹം മോളൂർ ജുമാ മസ്ജിദിൽ കബറടക്കി