വിദ്യാർഥിനിയുടെ പരാതി അധികൃതർ തഴഞ്ഞു; 5.5 ലക്ഷം അനുവദിച്ച് സുരേഷ് ഗോപി എംപി

ജല വിതരണ പദ്ധതിയിൽ നഗരസഭാ അധികൃതർ പരിഗണിച്ചില്ലെന്ന വിദ്യാർഥിനിയുടെ പരാതി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു സുരേഷ് ഗോപി എംപി. പന്തളം മുടിയൂർക്കോണം പ്ലാപ്പള്ളിൽ വീട്ടിൽ ദശമി സുന്ദറാണ് പരാതി ഉന്നയിച്ചത്.  വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ് ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത്. 

നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നിന്ന് 500 മീറ്റർ മാറി ചെറുമലയിൽ അടുത്തടുത്ത് 3 പൊതുടാപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതരെ പരാതി അറിയിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നു ദശമി പറയുന്നു.

സമൂഹ മാധ്യമത്തിൽ ഇതു സംബന്ധമായ പരാതി കണ്ട സുരേഷ് ഗോപിയുടെ നിർദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സുശീല സന്തോഷ്, എം.ബി. ബിനുകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് കൈമാറിയതിന്റെ അടിസ്ഥാനത്തി‍ൽ  5.5 ലക്ഷം രൂപയാണ് എം പി ഫണ്ടിൽ നിന്ന് അനുവദിച്ചത്.