ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരം; മാറ്റത്തിന്റെ മാറ്റൊലിയുമായി കലോൽസവം

എം.ജി സർവകലാശാലാ കലോത്സവത്തിലാദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരം സംഘടിപ്പിച്ചു. തൊടുപുഴയില്‍ നടക്കുന്ന ആര്‍ട്ടിക്കിള്‍ 14 എന്ന് പേരിട്ടിരിക്കുന്ന കലോല്‍സവം കലയുടെ വിപ്ലവഭൂമികയായി.

എംജി സർവകലാശാലാ കലോത്സവത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയത്  എറണാകുളം മഹാരാജാസ് കൊളേജിന്റെ ഹന്ന അലീസ. ഒന്നാം വർഷ ബിഎ മലയാളം വിദ്യാർഥിയായ ഹന്ന പന്ത്രണ്ടു വർഷമായി സംഗീതവും നൃത്തവും ശാസ്ത്രീയമായി അഭ്യസിക്കുന്നു. ഗായിക സിത്താര കൃഷ്ണകുമാറിന്റെ എറണാകുളം പനമ്പിള്ളി നഗറിലെ 'ഇടം' മ്യൂസിക് ആൻഡ് ‍ഡാൻസ് സ്കൂളിലാണ് പഠനം.  കലോത്സവത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മഹാരാജാസിലെ കൂട്ടുകാർ കൂടെനിന്നു.

പുറത്തിറങ്ങാനിരിക്കുന്ന 'വേട്ടനഗരം' എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ സംഗീതസംവിധാനം നിർവഹിക്കുന്ന ആദ്യ ട്രാൻസ് വുമൺ എന്ന നേട്ടവും ഹന്ന സ്വന്തമാക്കിയിരുന്നു. മാറ്റത്തിന്റെ മാറ്റൊലിയായി കലോത്സവ വേദിയിൽ ഹന്നയുടെ ഗാനം ഉയര്‍ന്നു. കല കാലത്തോട് കലഹിക്കാനും രാഷ്ട്രീയം പറയാനുമെല്ലാമുള്ളതാണെന്ന്  തൊടുപുഴയിലെ ആട്ടിക്കിള്‍ 14 കലോല്‍സവ നഗരി സാക്ഷി.