സാങ്കേതികത്വം പറഞ്ഞ് പട്ടയം നിഷേധിക്കുന്നു; ജില്ലാതലപട്ടയമേള വേദിയിലേയ്ക്ക് പ്രതിഷേധമാര്‍ച്ച്

പത്തനംതിട്ട ജില്ലാതലപട്ടയമേള വേദിയിലേയ്ക്ക് പൊന്തന്‍പുഴ സമരസമിതിയുടെ പ്രതിഷേധമാര്‍ച്ച്. സമരം നടത്തിയവരെ വേദിയ്ക്ക് സമീപം പൊലീസ് തടഞ്ഞു. സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് തയാറാണന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

പൊന്തന്‍പുഴ–വലിയകാവ് വനമേഖലയിലെ 512 കുടുംബങ്ങളാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്ത പട്ടയമേള വേദിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് വേദിയ്ക്കുസമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. വനം–റവന്യു വകുപ്പുകള്‍ നടത്തിയ സംയുക്ത സര്‍വേയില്‍പുരയിടങ്ങള്‍ വനഭൂമിയിലല്ലെന്ന് വ്യക്തമായിട്ടും സാങ്കേതികത്വം പറഞ്ഞ് പട്ടയം നിഷേധിക്കുന്നുവെന്നാണ് സമരക്കാരുടെ ആരോപണം.

പട്ടയവിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയമാണന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

വാഗ്ദാന ലംഘനത്തിനെതിരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ആറുതാലൂക്കുകളിലായി 501 പേര്‍ക്കാണ് പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്തത്.